Omayra Sánchez Garzón ഒമേറ സാഞ്ചസ് ഗാര്‍സോണ്‍
Omayra Sánchez Garzón (August 28, 1972 – November 16, 1985)
“അഗണി ഓഫ് ഒമൈറ സാഞ്ചസ്”
("The Agony of Omayra Sánchez" ) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഫ്രഞ്ച് ഫോട്ടോഗ്രഫര്‍ ഫ്രാങ്ക് ഫോര്‍ണിയെര്‍ ന് 1985 ൽ വേൾഡ് പ്രസ് ഫോട്ടോ അവാർഡ് നേടി കൊടുത്ത ചിത്രമാണിത്.
ദുരന്തങ്ങളുടെ തീവ്രത പറഞ്ഞു തരുന്ന ചിത്രമാണിത്. ലോകത്തെ കരയിപ്പിച്ച ഒമേറ സാഞ്ചസ് ഗാര്‍സോണ്‍ എന്ന 13 വയസ്സുള്ള ചുരുണ്ട മുടിക്കാരി, അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നു മഞ്ഞുരുകിയുള്ള മലവെള്ള പാച്ചിലില്‍ കുടുങ്ങി കിടന്ന ഓമേറ, ജീവിതത്തിനും മരണത്തിനുമിടയില്‍ 60 മണിക്കൂറാണ് ചെലവഴിച്ചത്. മരണത്തിനു തൊട്ടു മുൻപ് എടുത്ത ഈ ചിത്രം ഫോട്ടോഗ്രാഫർക്ക് ഏറെ പഴിയും നേടി കൊടുത്തു. രക്ഷപെടുത്താൻ ശ്രമിച്ചില്ല എന്നതായിരുന്നു കാരണം.
തെക്കേ അമേരിക്കയിലെ കൊളംബിയയിലെ സ്ഥിതി ചെയ്യുന്ന അഗ്നി പര്‍വതമാണ് 'ഉറങ്ങുന്ന സിംഹം ' എന്നറിയപ്പെടുന്ന നെവാഡോ ഡെല്‍ റൂയീസ്. 1595 ലും 1845 ലും ഈ അഗ്നി പർവ്വതം പൊട്ടിത്തെറിച്ചിട്ടുണ്ട്. 140 വർഷങ്ങൾക്കു ശേഷം 1985 നവംബര്‍ 13 ന് ആണ് നെവാഡോ ഡെല്‍ റൂയീസ് അഗ്നി പര്‍വതം പിന്നെ പൊട്ടിത്തെറിച്ചത്. പ്രാദേശിക സമയം വൈകുന്നേരം 5 മണി. തുടര്‍ന്ന് ഒൻപത് മണിക്കുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് നെവാഡോയില്‍ നിന്ന് മഞ്ഞുരുകി ഒഴുകിയ ചെളിയും വെള്ളവും താഴ്‍വരകളിലേക്ക് ഒഴുകി. 19 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ആയിരങ്ങള്‍ മരിച്ചു .ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അഗ്നിപര്‍വ്വത സ്ഫേടനം ദുരന്തം. ഏകദേശം 23000 പേർ കൊല്ലപ്പെട്ടു.
അമേറോ എന്ന കൊച്ചു പട്ടണത്തിലും ദുരന്തം ഒഴുകിയെത്തി. അവിടെയായിരുന്നു ഒമേറയുടെ വീട്. ചെളി വെള്ളം അവളുടെ വീട് തകര്‍ത്തു. അതിനിടയില്‍ അവള്‍ കുടുങ്ങി പോയി. രക്ഷാ പ്രവര്‍ത്തകരില്‍ ഒരാള്‍ ഒമേറയെ കണ്ടെത്തി. ശരീരത്തിന്‍റെ പകുതി വെള്ളത്തിനടിയില്‍ കുടുങ്ങി നില്‍പ്പായിരുന്നു ഒമേറ. അവളെ ഉയര്‍ത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും ഫലം കണ്ടില്ല.60 മണിക്കൂര്‍ ധൈര്യത്തോടെ അവള്‍ പിടിച്ചു നിന്നു.ഒടുവില്‍ അഗ്നി പര്‍വതത്തിന്‍റെ കരുത്തിന് കീഴടങ്ങി.
അസാധാരണ ധൈര്യത്തോടെ പ്രതീക്ഷയുടെയും അവസാന നിശബ്‍ദതയുടെയും ഇടയില്‍ പിടിച്ചു തൂങ്ങി നിന്ന ഒമേറയെ അന്താരാഷ്ട്ര തലത്തില്‍ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയാക്കി. രക്ഷാ പ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്ക് ചോദ്യം ചെയ്യപ്പെട്ടു. ഒമേറയുടെ രക്തസാക്ഷിത്വം ആയിരക്കണക്കിന് മനുഷ്യരെ രക്ഷപെടുത്താനുള്ള ശ്രമങ്ങളുടെ വേഗത കൂട്ടി.
ഒരു ചിത്രം മതിയാകും ഒരു ദുരന്ത കഥ മുഴുവൻ പറയാൻ. വിളറി വെളുത്ത കൈകളും രക്തം നിറഞ്ഞ കണ്ണുകളും അവസാന ശ്വാസത്തിലും പ്രതീക്ഷയിൽ തൂങ്ങി നിൽക്കുന്ന മുഖം , 35 വർഷം കഴിഞ്ഞിട്ടും ഒമേറയെ മറന്നു പോകാതിരിക്കാന്‍ ലോകത്തെ പഠിപ്പിച്ചു.

Comments
Post a Comment